2009 ഡിസംബർ 18, വെള്ളിയാഴ്‌ച

ഹായ് എന്‍‌റെ എല്ലാ കൂട്ടുകാര്‍ക്കും സ്വാഗതം
എവിടെ നോക്കിയാലും ബ്ലോഗിന്‍‌റെ പ്രളയം.പിന്നെ നമ്മള്‍ മാത്രം എന്തിനു മടിച്ചു നില്‍ക്കണം.പിന്നെ ഒന്നും
ആലോച്ചില്ല.അപ്പോളാണ് വേറൊരു പ്രശ്നം എന്തിനെ കുറിച്ചെഴുതും.കുറെ ആലോചിച്ചു ഒരു വിഷയവും മനസ്സിലേക്കു
വന്നില്ല.എന്തിനെക്കുറിച്ചെങ്കിലും എഴുതിയിട്ട് കര്യമില്ലല്ലോ?ന് നാം നമ്മുടെ വീടും നാടും വിട്ടു നില്‍ക്കുമ്പോള്‍ ആദ്യം നമ്മുടെ
മനസ്സിലേക്കു ഓടിയെത്തുന്നത് അവയൊക്കെ തന്നെയാവും എന്നു നിസ്സംശയം പറയാം.
വീടിനേയും വീട്ടുകാരെയും പറ്റിപറയുമ്പോള്‍ അതു മറ്റുള്ളവര്‍ക്കു അറുബോറായിരിക്കും.പിന്നെയുള്ളത് നാട്ടു
കാരെ പറയാം.അപ്പോഴുമുണ്ട് ഒരു പ്രശ്നം. നാം ആരെയെങ്കിലും പറ്റി പറയുകയാണെങ്കില്‍ ആദ്യം നമ്മുടെ മനസ്സിക്കു വരുന്നത്
അവരുടെ ചീത്ത സ്വഭാവമായിരിക്കും. കാരണം നല്ലതു ചെയ്യുന്നത് എല്ലാവരും പെട്ടെന്നു മറക്കും.എന്നാല്‍ ആരെങ്കിലും
ചീത്തത് എന്തെങ്കിലും അറിയാതെ (അറിഞ്ഞോ) ചെയ്താല്‍ അത് കൊട്ടിഘോഷിക്കാന്‍ ഇഷ്ടം പോലെ ആളുകളുണ്ടാവും.അത്
നമ്മുടെ മനസ്സില്‍ എപ്പോഴും മായാതെ നില്‍ക്കുകയും ചെയ്യും.അപ്പോള്‍ നമ്മള്‍ ആരെ കുറിച്ചെങ്കിലും എഴുതുമ്പോള്‍ അതില്‍
നല്ലതിനേക്കാള്‍ കൂടുതല്‍ ചീത്ത വരാനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല.
ചുരുക്കി പറഞ്ഞാല്‍ നാട്ടുകാരെ കുറിച്ചും എഴുതാന്‍ തരമില്ല എന്നര്‍ഥം.ഇനി അഥവാ ആരെയെങ്കിലും കുറിച്ച്
എഴുതിയാല്‍ ചിലപ്പോള്‍ അതു വ്യക്തിഹത്യയായിപ്പോവാനും മതി. അപ്പോള്‍ പിന്നെ ആരെയും നോവിക്കാതെ എന്തെങ്കിലും
എഴുതുക എന്നത് ഭഗീരഥപ്രയത്നം തന്നെയാവും
അവസാനം ഒരു ചെറിയ ഒരു കച്ചിതുരുമ്പു കിട്ടി. നാം നമ്മുടെ നാടിനെ കുറിച്ചാലോചിക്കുമ്പോള്‍ ആദ്യം നമ്മുടെ
മനസ്സിലേക്കോടിയെത്തുന്നത് നമ്മുടെ വശ്യസുന്ദരമായൊഴുകുന്ന (മഴക്കാലത്തെ കാര്യമാണ്.അല്ലാത്ത സമയത്ത് അതികവും
ഒഴുക്കൊന്നുമുണ്ടാവില്ല.)പുഴ തന്നെയാണ്.അല്ലേ? അപ്പോള്‍ നമുക്ക് അവളെക്കുറിച്ചു തന്നെയെഴുതാം.
അവളെക്കുറിച്ചു പറയുമ്പോള്‍ ആദ്യം നമുക്കു അവളുടെ യൌവ്വനകാലത്തിലേക്കൊന്നു കണ്ണോടിക്കാം.
എന്തു സുന്ദരമായിരുന്നു അവളെക്കാണാന്‍.പഞ്ചസാരയെക്കാള്‍ വെളുത്ത നിറമായിരുന്നു അവളിലെ മണല്‍ത്തരികള്‍ക്ക്.
കണ്ണുനീരിനേക്കള്‍ തെളിവുണ്ടായിരുന്നു അവളിലെ വെള്ളത്തിന്.മഴക്കാലത്തും വേനല്‍ക്കാലത്തും നല്ല ഒഴുക്കുണ്ടായിരുന്നു
അവള്‍ക്ക്.പോരാത്തതിന് ഇഷ്ടം പോലെ മീനും.മഴക്കാലത്താണെങ്കില്‍ ഇരുകരയും തഴുകിയായിരുന്നു അവളുടെ സഞ്ചാരം.
വേനല്‍ക്കാലത്താവുമ്പോള്‍ അവള്‍ നിശ്ശബ്ദമായി ചിരിച്ചു കൊണ്ടൊഴുകുമായിരുന്നു. രാവിലെ അവളിലുള്ള കുളിയുടെ
സുഖം എന്തായിരുന്നു.വൈകുന്നേരങ്ങളില്‍ അവളിലെ ആ പഞ്ചസാര മണലിലിരിക്കുമ്പോള്‍ എന്തു രസമായിരുന്നു.അതു
പോലെത്തന്നെ അവിടെയുള്ള പന്തുകളിയും ക്രിക്കറ്റുകളിയും ആര്‍ക്കാണു മറക്കാന്‍ ക്ഴിയുക?.അന്നൊക്കെ പുഴ മുഴുവന്‍
മണല്‍ മൂടിക്കിടക്കുകയായിരുന്നു.ആകെയുണ്ടായിരുന്നത് ആനക്കല്ലും വേറെ ഒന്നുരണ്ടുകല്ലുകളും മാത്രം.ഏതു വേനല്‍ക്കാലത്തും
ഒഴുക്കു നിന്നിരുന്നില്ല.ആനക്കല്ലിന്‍‌റെ താഴെ എന്നും ഒരാളില്‍ കൂടുതല്‍ ആഴം ഉണ്ടായിരുന്നു.ആനക്കല്ലിന്‍‌റെ അവിടെനിന്നു
താഴേക്ക് നോക്കിയാല്‍ യുപിയിലെ വളവുവരെ മണല്‍നിരന്നു കിടക്കുന്നതു തന്നെ കണ്ണിനു കുളിര്‍മ്മയുള്ള കാഴ്ചയായിരുന്നു.
അതെല്ലാം അന്തകാലം.ഇന്നത്തെ അവളുടെ സ്ഥിതിയെന്താണ്?