2010 സെപ്റ്റംബർ 20, തിങ്കളാഴ്‌ച

വട്ടപ്പേരുള്ളവര്‍ ഭാഗ്യവാന്മാര്‍

''അല്ല വീരാനേ ഇജറിഞ്ഞോ ഞമ്മളെ റഷീദ്‌ ദുബായീക്ക് പോവ്വാത്രേ'' ''ഇല്ല മമ്മദേ... ഏത് റഷീദ്‌''
''ഞമ്മളെ കനാല്‍മ്മത്തെ റഷീദ്‌നെ ഇജറീലെ''
''ശരിക്കൊരു പുട്ത്തം കിട്ടണില്ല. ആരോട്ത്തേണോന്''
''കേക്കേവളപ്പിലെ രായീന്ടെ ചെര്‍ക്കനെ ഇജരീലെ?ഞമ്മളെ കരടി റഷീദിനെ''
''പടച്ചോനെ കരടിനേ ഇജ് പറീണത്.ഓനെ ആര്‍ക്കാ അറിയാത്തത് ഓന്‍റെ പേര് റഷീദ്‌ന്നാ എല്ലാരും കരടീ കരടീന്നെല്ലാ ഉളിച്ചാ.പടച്ചോനെ ഓനും പോക്വാ പൊയ്ക്കോട്ടേ പൊയ്ക്കോട്ടേ അങ്ങനേലും ഞമ്മളെ നാടൊന്നു നന്നാവട്ടെ''
''നന്നാവോ''
''ചെലപ്പോ''
നാട്ടിന്‍പുറത്തെ ഒരു ചായപ്പീടികയിലെ രണ്ടു ബഡായി കാക്കാമാരുടെ ചെറിയ ഒരു സംഭാഷണശകലമാണിത്‌ പേരും വീട്ടുപേരും പിതാവിന്‍റെ പേരും പറഞ്ഞിട്ടും അറിയാത്ത ചിലരെ ഇരട്ട പേരു പറഞ്ഞാല്‍ ചിലപ്പോള്‍ പെട്ടെന്ന്‍ തിരിച്ചറിഞ്ഞെന്നു വരാം.അതാണ് ഇരട്ടപെരിന്‍റെ മാഹാത്മ്യം.ഇന്ന് നാട്ടിന്‍പുറങ്ങളില്‍ ഇരട്ടപേരില്ലാത്തവര്‍ കുറവാണ്.ഇരട്ടപേര് വട്ടപേര് എന്ന ഇരട്ടപേരിലും അറിയപ്പെടുന്നുണ്ട്.വട്ടപ്പേര് ആരാണ് ഇട്ടത് എന്നോ എങ്ങിനെയാണ് വന്നത് എന്നോ ഉടമസ്ഥര്‍ക്ക് തന്നെ ചിലപ്പോള്‍ അറിയില്ല.ചിലയിടങ്ങളില്‍ വട്ടപേരിടുന്നതില്‍ ഡിപ്ലോമ വരെ പാസായവര്‍ വരെയുണ്ടെന്നരിയുമ്പോഴാണ് നാം മൂക്കത്തും മറ്റും കൈ വച്ചു പോവുന്നത്.ഇങ്ങനെയൊക്കെയാണെങ്കിലും പലര്‍ക്കും അവരുടെ വട്ടപ്പേര് കേള്‍ക്കുന്നത് അത്രക്കങ്ങ് സുഖിക്കാറില്ല വട്ടപ്പേര് വെറുതെ പെട്ടെന്നൊരു ദിവസം ഉണ്ടാവുന്നതല്ല.അഥവാ ഇനി അങ്ങനെയെങ്ങാനും ഉണ്ടായാല്‍ തന്നെ അതിനു കൂടുതല്‍ ആയുസ്സും കാണാറില്ല.വട്ടപേരുണ്ടാക്കുന്നതില്‍ ബിരുധാനന്തരബിരുധം നേടിയ ഒരാളുമായുള്ള സംഭാഷണത്തില്‍ നിന്ന് എത്രമാത്രം ബുദ്ധിമുട്ടേറിയാതാണ് വട്ടപ്പേരു നിര്‍മ്മാണം എന്നറിയാന്‍ കഴിഞ്ഞു.അവര്‍ ആദ്യമായി വട്ടപേര്‍ ഉണ്ടാക്കാന്‍ ഉദ്യേശിക്കുന്ന ആളെ മാസങ്ങളോളം നിരീക്ഷണം നടത്തും അതിന് ശേഷം അയാളുടെ സ്വഭാവ പ്രത്യേകതകളില്‍ നിന്നോ അല്ലെങ്കില്‍ അയാളുടെ ശാരീരിക പ്രത്യേകതകളില്‍ നിന്നോ അവര്‍ക്ക്‌ ഉചിതമായ പേര്‍ അവര്‍ കണ്ടെത്തും.അഥവാ എന്നിട്ടും കിട്ടിയില്ലെങ്കില്‍ അവരുടെ തൊഴിലുമായി ബന്ധപ്പെട്ട വല്ല പേരും ചാര്‍ത്തികൊടുക്കും.ഇനി മറ്റു ചിലര്‍ക്കാകട്ടെ പാരമ്പര്യസ്വത്തായി കിട്ടിയതാവും വട്ടപേര്.ഒരു കുടുബത്തില്‍ തന്നെ ഒരേ വട്ടപേരുള്ള പലരെയും ചിലപ്പോള്‍ കണ്ടേക്കാം.അത്പോലെതന്നെ ഒരേ വട്ടപ്പേരുള്ള പലരേയും ഒരേ നാട്ടിലും കണ്ടേക്കാം. ഇനി ഒരേ ആള്‍ക്ക് തന്നെ രണ്ടും മൂന്നും വട്ടപ്പേരും ഇല്ലാതില്ല. വട്ടപ്പേര് വിളിക്കാതിരിക്കാന്‍ ബീഫും പൊറോട്ടയും വരെ ഓഫ്ഫര്‍ ചെയ്തവരുണ്ട്.ഫലമോ നേരെ വിപരീതം കിട്ടിയവര്‍ കിട്ടാത്തവരോട് കാര്യം പറഞ്ഞു.അവര്‍ തങ്ങള്‍ക്കും കിട്ടിയാലോ എന്ന് കരുതി ഒന്ന് ശക്തി കൂട്ടിതന്നെ വിളിച്ചു.എത്ര ആള്‍ക്കാര്‍ക്ക് വാങ്ങി കൊടുക്കാന്‍ പറ്റും.അവസാനം വിളിക്കുന്നവര്‍ വിളിക്കട്ടെ എന്ന് വിചാരിച്ചു അതിയാന്‍ ആ പണി നിര്‍ത്തി. വട്ടപ്പേരുകള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് ഗ്രാമപ്രദേശങ്ങളിലാണെന്ന്‍ പറഞ്ഞല്ലോ നിഷ്കളങ്കമായ സ്നേഹവും സഹവര്‍ത്തിത്വവും കൂടുതല്‍ കാണുന്നതും ഗ്രാമപ്രദേശങ്ങളിലാണ്.വട്ടപ്പേരും സ്നേഹവും തമ്മില്‍ എന്താണ് ബന്ധമെന്ന്‍ തീര്‍ച്ചയായും സംശയം ഉദിച്ചേക്കാം.നമ്മുടെ ചുറ്റുപാടിലേക്കൊന്നു കണ്ണോടിച്ചാല്‍ അതിനുത്തരം നമുക്ക്‌ കണ്ടെത്താം.പരസ്പരം അറിയുന്നവരും സ്നേഹമുള്ളവരും മാത്രമാണ് വട്ടപ്പേര് വിളിക്കുന്നതും വിളിക്കപ്പെടുന്നതും. മലപ്പുറത്ത്‌ കൂട്ടിലങ്ങാടിക്കടുത്ത് ഒരു ഗ്രാമത്തില്‍ എന്‍റെ കൂട്ടുകാരന്‍റെ വീട്ടില്‍ ചെന്നപ്പോള്‍ അവിടെയുള്ള കാഴ്ച ഒരു ഒന്നൊന്നര കാഴ്ച തന്നെയായിരുന്നു.ഞങ്ങള്‍ക്ക് ചായ കൊണ്ടുവരാന്‍ വേണ്ടി അവന്‍ അവന്‍റെ ഭാര്യയെ വിളിച്ചത് വട്ടപേരിലായിരുന്നു.അവള്‍ അവനെയും വിളിച്ചത് വട്ടപ്പേര്.അവന്‍റെ ഉമ്മ വന്നപ്പോള്‍ ഉമ്മാനെ പിന്നില്‍ നിന്ന് കെട്ടിപിടിച്ച് പരിചയപ്പെടുത്തി തന്നതും ഉമ്മാന്‍റെ വട്ടപ്പേര് വിളിച്ചായിരുന്നു.അനുജന്‍ ജെഷ്ടനെയും ജേഷ്ടന്‍ അനുജനേയും വിളിക്കുന്നത് വട്ടപ്പേരില്‍.ചുരുക്കി പറഞ്ഞാല്‍ ആകെ ഒരു വട്ടപ്പേര് മയം.ഇതിലെ ഔചിത്യവും അനൌചിത്യവും നമുക്കും അവര്‍ക്കും ആപേക്ഷികമാവാം.എന്തൊക്കെ പറഞ്ഞാലും ഒന്നെനിക്കറിയാം അവര്‍ തമ്മിലുള്ള സ്നേഹവും ഒത്തൊരുമയും അപാരം തന്നെയാണ്. വട്ടപ്പേരുണ്ടാവാന്‍ ഹേതുവായ പല കഥകളും പലര്‍ക്കും പറയാനുണ്ടാവും.എന്‍റെ റൂമില്‍ ഫൈസി എന്നൊരാളുണ്ട്.ആളൊരു രസികനാണ്.40 വയസ്സിനു മുകളിലുണ്ട് പ്രായം.ആളുടെ കൃതാവിലാണ് ആദ്യമായി വെളുത്ത മുടികള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.ആദ്യമെല്ലാം രോമം പിഴുതു കളയുകയായിരുന്നു പതിവ് പിന്നെ പിന്നെ കൃതാവ് മുകളിലേക്ക് കയറല്‍ തുടങ്ങി ഇപ്പോള്‍ സത്യം പറഞ്ഞാല്‍ കൃതാവ് തീരെയില്ല.ഓ അതല്ലല്ലോ വിഷയം.ഞാന്‍ ആ റൂമിലേക്ക് താമസം മാറുമ്പോള്‍ തന്നെ ഫൈസി ആ റൂമിലുണ്ട്.പുള്ളിയെ എനിക്ക് ഭയങ്കര ബഹുമാനമായിരുന്നു.ബാച്ചിലേഴ്സ് റൂം ആയതുകാരണം 5 മണി കഴിഞ്ഞാല്‍ എല്ലാവരും ടിവിയുടെ മുമ്പിലുണ്ടാവും തമാശകളും പറഞ്ഞ്‌.ഒരു ദിവസം ഞങ്ങളെല്ലാവരും ഇരിക്കുമ്പോള്‍ മറ്റൊരു സുഹൃത്ത് ഒരു അടല്‍റ്റ് ജോക്ക് പറഞ്ഞു.എനിക്കത് തീരെ രസിച്ചില്ല. കാരണം മറ്റൊന്നുകൊണ്ടുമല്ല ഫൈസിയുടെയും മറ്റും മുമ്പില്‍ വെച്ചാണല്ലോ എന്നോര്‍ത്ത്.ഞാന്‍ അവനെ മെല്ലെ മറ്റൊരു റൂമിലേക്ക്‌ വിളിച്ച് ഉപദേശിച്ചു.ആരൊക്കെയാണ് ഇരിക്കുന്നത് എന്ന് നോക്കി വേണ്ടേ ഇത്തരം തമാശകള്‍ പറയാന്‍ ഒന്നുമില്ലെങ്കില്‍ ഒരു ഫൈസിയല്ലേ അവിടെയിരിക്കുന്നത്.ഇത് കേട്ടപാടെ അവന്‍ ഫൈസിയുടെ അടുത്തേക്കോടി ഞാന്‍ പറഞ്ഞത്‌ അവിടെ അവതരിപ്പിച്ചു.പിന്നെ അവിടെ ഒരു കൂട്ടചിരിയായിരുന്നു.അപ്പോഴൊന്നും എനിക്ക് കാര്യം പിടികിട്ടിയില്ല.പിന്നെയാണ് ഞാന്‍ അറിയുന്നത് ഫൈസി യാഥാര്‍ത്ത ഫൈസി അല്ല എന്നതും ഫൈസി എന്നത് അയാളുടെ വട്ടപ്പേരാണെന്ന്‍എന്നതും . പിന്നെ ഒരു ഒഴിവുദിവസം ഫൈസി ഫൈസിയായ കഥ എനിക്ക് പറഞ്ഞു തന്നു.ഫൈസിയുടെ ചെറുപ്പകാലം. കുറുംതോട്ടി ഇല്ലാത്ത കഷായം ഇല്ല എന്നു പറഞ്ഞത് പോലെ ഫൈസിയില്ലത്ത ഒരു കച്ചറയും അന്ന് നാട്ടില്‍ ഉണ്ടായിരുന്നില്ല.അവസാനം ശല്യം സഹിക്കവയ്യാതായപ്പോള്‍ ഉമ്മയും ജ്യേഷ്ഠനും കൂടി ഫൈസിയെ ദര്‍സില്‍ കെണ്ടുചെന്നാക്കി (ദര്‍സില്‍ പോയാലെങ്കിലും നന്നാവും എന്നു പാവങ്ങള്‍ കരുതിക്കാണും. അവരെയും കുറ്റം പറയാന്‍ പറ്റില്ലല്ലോ.നന്നാവുന്നവരും ഉണ്ട്) മൂന്നാം ദിവസം ഫൈസി സിനിമക്ക്‌ പോകുന്നു ഉസ്താത്‌ അറിയുന്നു രായ്ക്കുരായ്‌മാനം ഫൈസിയെ വീട്ടിലേക്ക് പറഞ്ഞു വിടുന്നു.നാലാം ദിവസം ചുമരിന്നു പന്തെരിഞ്ഞതുപോലെ ദാ ഫൈസി വീട്ടില്‍.കണ്ട ഉമ്മ ചോദിച്ചു ''എന്താ മോനെ പെട്ടെന്ന് പോന്നത്''.ഫൈസി യാതൊരു സങ്കോചവും കൂടാതെ പറഞ്ഞു.''ഉമ്മാ എന്‍റെ പഠിത്തമൊക്കെ കഴിഞ്ഞു ഞാന്‍ ഫൈസിയായി''പാവം ഉമ്മ അതു വിശ്വസിച്ചു.ഉച്ചക്ക് കഞ്ഞി കുടിക്കാന്‍ നേരം ഉമ്മ നീട്ടി വിളിച്ചു ഫൈസീ കഞ്ഞി കുടിക്കാന്‍ വാ.അന്ന് മുതല്‍ പിന്നെ എല്ലാവരും ഫൈസിയെ ഫൈസി എന്നല്ലാതെ വേറൊന്നും വിളിചിട്ടില്ലത്രേ.ഇതുപോലെ ഓരോ നാട്ടിലും കാണും പല ഫൈസിമാരും പല കഥകളും. സ്കൂളുകളിലാവും വട്ടപ്പേരുകള്‍ കൂടുതലും ഉടലെടുത്തിട്ടുണ്ടാവുക.കുട്ടികള്‍ക്ക് മാത്രമല്ല മാഷന്മാര്‍ക്കും വട്ടപ്പേര് കിട്ടുന്നത് അപൂര്‍വമല്ല.മാഷുമാരുടെ പേരു ചിലപ്പോള്‍ മറന്നെന്നു വരാം.വടിമീശയും സ്ലീപ്പര്‍ മൈമ്മാക്കയും എല്ലാം ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു.സ്കൂളിനടുത്ത് കച്ചവടം ചെയ്യുന്ന ആളുകള്‍ക്ക്‌വരെ വട്ടപ്പേര് ഉണ്ടായിരുന്നു ക്ലാമ്പിയേയും സര്‍ക്കിളിനേയും അറിയാത്തവരായി ആരുണ്ടാവും.ഓരോ ബാച്ച് കഴിഞ്ഞു പോവുമ്പോഴും അടുത്ത ബാച്ചിന് ഈ പേരുകള്‍ കൈമാരിയിട്ടുണ്ടാവും. നമ്മുടെ നാട്ടിലെ തന്നെ വട്ടപ്പേരുകള്‍ എത്രയുണ്ടെന്ന് കേട്ടാല്‍ നമ്മള്‍ തന്നെ ഞെട്ടും.ചില സാമ്പിള്‍സ് ഇതാ മച്ചു,ബെന്‍റ്,കൊത്തള്‍,പട്ടാണി,പിത്തം,പിത്തരാജ്,ശോഭരാജ്,കരിവാന്‍,ബാഷാ,ദാര്‍,ചട്ടി,അട്ടപ്പട്ടു,ഗബ്ബര്‍സിംഗ്,പോരാട്ട,കൂമന്‍,മില്ലി,ചാണ്ടി,നോള,കുച്ചന്‍,വെള്ളൂ,വെല്ലി,ഇന്നോവ,കൊണ്ട,കട്ട,തോറ്റMLA,MLA,സുച്ച്,തുരിമ്പ്‌,മോട്ടര്‍,ലഗേജ്‌,അമ്മ,അണ്ണന്‍,മൌഗ്ലി,ചിക്കന്‍,ചിക്കന്‍----,കേവു,കവ,ആനക്കുട്ടി,നീര്,അച്ചായന്‍,തൃകോത, പാണ്ടന്‍,വെട്ടു,മടാള്‍,കഞ്ഞി,കുളു,പഞ്ചാര,കരുണാനിധി,പാറിക്കളി,ചക്കക്കുരു,കൊറ്റന്‍,മാള, പെട്ടി,കിനോള,ഇരച്ചികോഴി,പൂച്ച,കേപ്പന്‍,ഡിങ്കന്‍,ഡിങ്കി,ബിരിയാണിപള്ള,ചേച്ചി,പൊതി,പള്ളക്കുട്ടു,പിച്ചു,കുട്ടന്‍,ഇസ്തിരി,കുണ്ടില,തക്കാളി,കുറു,ആക്ര,പെപ്സി,കൊള്ള,മച്ചാന്‍,മത്തി,ബിന്ദി,പാന്‍പരാഗ്,മീനെകൊല്ലി,കോട്ടി,പട്ടിണിപൂയേന്‍,മട്ട,വെച്ചുത്തി,പട്ടിണി,----ഗോപി,മാര്‍വാഡി,കരിമ്പുലി,പൈതല്‍,മാമു,മീമി,ബാസികുട്ടന്‍,അപ്പായി,ബഹാദൂര്‍,ശങ്കരാടി അങ്ങിനെ ഇനിയും എത്രയെത്ര വട്ടപേരുകള്‍ പെട്ടെന്ന്‍ മനസ്സില്‍ വന്നത് എഴുയെന്നേയുള്ളൂ.എഴുതാന്‍ വിട്ടുപോയവര്‍ പരിഭവിക്കരുത്. ഇതു വായിക്കുമ്പോള്‍ നിങ്ങളും എന്നെപ്പോലെ വട്ടപ്പേരില്ലാത്തവരാണെങ്കില്‍ സങ്കടപ്പെടേണ്ട ആവശ്യമൊന്നുമില്ല എത്രയും പെട്ടെന്ന്‍ വട്ടപ്പെരിടുന്നവരെ സമീപിച്ച് അപേക്ഷ നല്‍കി നല്ല ഒരു വട്ടപ്പേര് കണ്ടെത്തൂ.സംതൃപ്തരാവൂ സായൂജ്യമടയൂ.
............................ ഇവിടെ ഇതു തീരുന്നില്ല ....................

മുഹമ്മദലി ഇകെ

3 അഭിപ്രായങ്ങൾ:

  1. Hi Friends
    മനസാ വാചാ കരമണാ ആരെയും വേദനിപ്പിക്കാന്‍ ഞാന്‍ ഒന്നും എഴുതിയിട്ടില്ല ഇനി അഥവാ വേദനിച്ചു എങ്കില്‍ I am really soorry!ഇനി അതും പോരാ എങ്കില്‍ വല്ല വേദന സംഹാരിയും വാങ്ങി കഴിക്കുക.അല്ലാതെ എനിക്കെന്ത് ഉപദേശം തരാന്‍ പറ്റും
    best of luck

    മറുപടിഇല്ലാതാക്കൂ
  2. An excellent article... Congratulations.... Keep it up...... But എടാ "ഇരുമ്പേ" നീ നിന്‍റെ ഇരട്ടപ്പെരായ "ഇരുമ്പ്" ആ ലിസ്റ്റില്‍ എഴുതാന്‍ വിട്ടല്ലോ..... അതെന്തേ..... അതും കൂടെ എഴുതടോ "ഇരുമ്പേ" ....................

    മറുപടിഇല്ലാതാക്കൂ
  3. അതൊക്കെ പഴയ പേരല്ലേ....
    അതൊന്നും ഇപ്പോള്‍ ആരും ഉപയോഗിക്കാറില്ല.
    അതു കൊണ്ട് മനപൂര്‍വ്വം ഒഴിവാക്കിയതാ.....
    ഞാന്‍ എഴുതാന്‍ മറന്ന വട്ടപേരുകള്‍ ദയവായി കമന്റുകളില്‍
    ഉള്‍പെടുത്തുക

    മറുപടിഇല്ലാതാക്കൂ